Sunday, November 05, 2006

അനിശ്ചിതത്വം.

[ ഓരോ നിമിഷവും നമ്മെ പിന്തുടരുന്ന അനിശ്ചിതത്വം ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്നു. ഈ അനിശ്ചിതത്വമാണെന്നു തോന്നുന്നു ഒരു തരത്തില്‍ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കുന്നതും മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ ജീവിതത്തിന്റെ എറ്റവും വലിയ ശാപവും.... ]

അനിശ്ചിതത്വം.
================

നീളുമീപ്പൊക്കിള്‍ക്കൊടിത്തുമ്പിലായെന്‍
ജീവിതം കാത്തുനില്‍ക്കുന്നൂ നിരാക്രുതം
ഏതുനേരമെന്നറിവീെലയെങ്കിലും
വീണുപോയേക്കാം വെളിച്ചത്തിലേക്കു ഞാന്‍

പ്രാണബന്ധത്തിന്റെയാശ്രയത്വത്തിലായ്‌
പാതിമയങ്ങിക്കിടക്കുന്ന നേരത്തു
പാഞ്ഞുവന്നേക്കാം വെളിച്ചപ്പിണരുകള്‍
പാതകള്‍ കീറിപ്പുറത്തെടുത്തീടുവാന്‍

ആദ്യമീച്ചോദ്യമുടക്കീയകക്കാമ്പി-
ലാരുടെയാണെന്റെയാദിത്തുടിപ്പുകള്‍
ആദ്യമായ്‌ കാണും മുഖങ്ങളെന്‍ മാതാവു-
മാരൊക്കെയാണെന്ന ചിന്തയുദിക്കവേ

ഏതു ദേശത്തിലാവാം ജനിക്കുന്നതേ-
തേതവസ്ഥകള്‍ കാത്തിരിപ്പുണ്ടെന്നതും
ഏതുകാലത്തിലേതു നക്ഷത്രത്തില-
വതരിച്ചീടുവാനാണെന്‍ തലക്കുറി

പാതവക്കിലെപ്പാഴ്മരച്ചോട്ടിലോ ദ്വാ-
പരത്രേതായുഗങ്ങള്‍ക്കുമപ്പുറത്തോ
ആതുരാലയതിലെച്ചൂടിന്‍ പുതപ്പിലോ
ചാതുര്‍വര്‍ണ്യത്തിന്റെ വേലിത്തലപ്പിലോ

ചുറ്റും ചിതറുന്ന ചോരത്തരിപ്പില-
ഹങ്കാരമുത്തരം തേടുന്ന യുദ്ധവും
പട്ടിണിപ്പാവങ്ങളൊന്നുമറിയാതെ
ചത്തൊടുങ്ങീടുന്ന രാജ്യത്തിലൊന്നിലോ

അല്ലെങ്കിലേതോ വരേണ്യവര്‍ഗ്ഗത്തിന്റെ-
യല്ലലില്ലാത്തതാം പൂങ്കാവനത്തിലോ
തെല്ലൊന്നറച്ചു ഞാനെവിടെയാനെങ്കിലും
വല്ലാത്ത ജീവിതപ്പാതയില്‍ വീഴുവാന്‍

എത്തീയവസാനമനിശ്ചിതത്വത്തിന്‍
കത്തുന്ന മൂടിനീക്കിപ്പുറത്തെത്തി ഞാന്‍.
ആര്‍ത്തുവിളിക്കുന്നതാരൊക്കെയാണിവര്‍.
നേര്‍ത്തവെളിച്ചത്തിലാദ്യമറിഞ്ഞു ഞാന്‍.

ഗര്‍ഭപാത്രത്തിലല്ലാ പിറന്നു ഞാനേ-
തോ ഭിഷഗ്വരവിജ്ഞാനശേഷി തന്‍
സൃഷിപാത്രത്തിലെ ക്രുത്രിമച്ചൂടതില്‍
പൊട്ടിമുളച്ചതാമാദ്യത്തെ ജീവി താന്‍.

3 comments:

ഹരിശ്രീ (ശ്യാം) said...

ഓരോ നിമിഷവും നമ്മെ പിന്തുടരുന്ന അനിശ്ചിതത്വം ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്നു. ഈ അനിശ്ചിതത്വമാണെന്നു തോന്നുന്നു ഒരു തരത്തില്‍ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കുന്നതും മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ ജീവിതത്തിന്റെ എറ്റവും വലിയ ശാപവും.... ഇതാ ഒരു കവിത..

സൂര്യോദയം said...

നന്നായിരിക്കുന്നു... അവസാനഭാഗം കിടിലന്‍...

Anonymous said...

ഹരിശ്രീ, നല്ല രചന...