Sunday, February 10, 2008

ക്യാമ്പസ് ഓര്‍മ്മകള്‍ - അബദ്ധം 1

[ തിരുവനന്തപുരത്ത് കാര്യവട്ടം യൂണിവേര്‍സിറ്റി ക്യാമ്പസ്-ലായിരുന്നു MSc പഠനം. അക്കാലത്തു നടന്ന രസകരമായ സംഭവങ്ങളിലൊന്ന് നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു. ]

ക്യാമ്പസില്‍ വന്നിട്ടു ആദ്യത്തെ ആഴ്ച. സഹപാഠിയും കൂട്ടുകാരനും ആയ ഒരുവന്‍ ആയിരുന്നു താമസിക്കാന്‍ കഴക്കൂട്ടത്തു ഭാര്‍ഗവീനിലയം പോലെ ഉളള ആ വീടുകണ്ടുപിടിച്ചത്‌. എന്തായാലും ഞങ്ങള്‍ മൂന്നുപേര്‍ അവിടെ കേറി അങ്ങു താമസം തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആയപ്പോള്‍ ഒന്നാമന്‍ പറഞ്ഞു, "ടേയ്‌, ഞാന്‍ വീട്ടില്‍ പോണയാണ്‌. നീ വരുന്നോ." വര്‍ക്കല വരെ പോയാല്‍ മതി അവന്റെ വീട്ടിലേക്കു. രണ്ടാമനും വിളിച്ചു കൊല്ലത്തുള്ള അവന്റെ വീട്ടിലേക്കു. " ഡായ്‌, തോനെ ദൂരം ഒന്നുമില്ല. നീ വരുന്നേല്‍ വാ. "

ഇവിടെ ആണെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്‌ . പേടി ഒന്നും ഉണ്ടായിട്ടല്ല, ഇനി ഏതെങ്കിലും പ്രേതങ്ങള്‍ എന്നെ കണ്ടു പേടിച്ചാലൊ? പക്ഷെ ആരുടെ ക്ഷണം സ്വീകരിക്കും. ഒരാളുടെ ക്ഷണം സ്വീകരിച്ചാല്‍ മറ്റേ ആള്‍ക്കെന്തു തോന്നും ? മാത്രമല്ല ഒരാഴ്ച്ച പോലും ആയില്ല, അതിനു മുന്‍പേ ചാടിക്കേറി ചെന്നാല്‍ എന്നെപ്പറ്റി ഇവര്‍ എന്തു വിചാരിക്കും. ശ്ശെ വേണ്ട. ഞാന്‍ പറഞ്ഞു. "ഏയ്‌,ഞാനില്ല,നിങ്ങള്‍ പോയിട്ടു വാ ".

അങ്ങനെ അവര്‍ യാത്രപറഞ്ഞു പോയി. ഇനി എങ്ങനെ സമയം കൊല്ലും? ടീവി ഇല്ല. റേഡിയോ ഇല്ല. MP3 പ്ലെയര്‍ അന്നു കണ്ടുപിടിച്ചിട്ടുപോലുമില്ല . എന്തെങ്കിലും വായിക്കാം എന്നു വച്ചാല്‍ കറന്റും ഇല്ല. റാഗിങ്ങ് പേടിച്ചു ഹോസ്റ്റെലിലോട്ടും വയ്യ. ആകപ്പാടെ ഒരു ഏകാന്തദ്വീപിലകപ്പെട്ട പ്രതീതി. എന്നാല്‍ പോയി ഒരു സിനിമ കണ്ടുകളയാം. നേരെ വച്ചുപിടിച്ചു കഴക്കൂട്ടം മഹാദേവയിലേക്കു. (കൃഷ്ണയല്ല). അവിടെ ചെന്നു നോക്കിയപ്പോള്‍ ഇനിയും 1-2 മണിക്കൂര്‍ ഉണ്ടു പടം തുടങ്ങാന്‍. ചുറ്റുപാടും ഒന്നു കണ്ണോടിച്ചപ്പോള്‍ അതാ ദൂരെയായി ഒരമ്പലം, ഒരു കുളം, കുറെ മരങ്ങള്‍, ആകെപ്പാടെ കൊള്ളാവുന്ന ഒരു പ്രക്രുതിദ്രുശ്യം. പ്രക്രുതി പണ്ടേ ഒരു വീക്നെസ്സ് ആയിരുന്നു. ആ ദ്രുശ്യം കൂടുതല്‍ അടുത്തു നിന്നു ആസ്വദിക്കാനുള്ള ഒരു ആക്രാന്താത്മകത്വത്താല്‍ പ്രേരിതനായി ഞാന്‍ അങ്ങോടുള്ള വഴിയേ നടന്നു.

നടന്നു നടന്നു ആ വഴിയുടെ അറ്റത്തു എത്തിയപ്പോള്‍ അതു അവിടെ അവസാനിക്കുന്നതായും അമ്പലത്തിന്റെ സമീപത്തേക്കു കടക്കാന്‍ അവിടെ നിന്നും മറ്റൊരു മാര്‍ഗം ഇല്ലാത്തതായും ഞാന്‍ കണ്ടെത്തി. മറ്റൊരു വഴി തേടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടും ഒന്നും കാണാത്തതിനാലും ചോദിക്കാന്‍ ഒരു മനുഷ്യജീവി പോലും ആ പ്രദേശത്തെങ്ങും ഇല്ലാത്തതിനാലും ഞാന്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു നടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണു ലക്ഷണമൊത്ത മൂന്നു തടിയന്മാര്‍ എന്നെ പിന്തുടരുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കിയതു. ഞാന്‍ തിരിഞ്ഞുനോക്കുന്നതു കണ്ടിട്ടാവണം അതിലൊരാള്‍ ചോദിച്ചു. "ബീഡിയുണ്ടോ അണ്ണാ?". ബീഡിയില്ല എന്നു പറയുന്നതിനൊപ്പം എന്റെ കാലുകള്‍ക്കു സ്പീഡ്‌ ഇരട്ടിയാവുന്നതു ഞാന്‍ തിരിച്ചറിഞ്ഞു.

കഴക്കൂട്ടം മാര്‍ക്കറ്റിലൂടെ ഞാന്‍ വീണ്ടും ഒരു ഷോര്‍ട്ട് കട്ട് എടുത്തു. അതിനിടയില്‍ അവര്‍ എവിടെയൊ അപ്രത്യക്ഷമായി. ഇനി ഇപ്പൊ വെറുതെ ചുറ്റിത്തിരിയാതെ വീട്ടില്‍ പോയി ഇരുന്നിട്ടു സമയം ആവുമ്പോള്‍ തിരികെ വരാം. ഒരു കടയില്‍ നിന്നും ദാഹശമനിയും മറ്റെന്തൊക്കെയോ വാങ്ങി വീട്ടിലെക്കുള്ള വഴിയിലേക്കു കയറിയപ്പോള്‍ അതാ വീണ്ടും അവര്‍. ഇപ്പോള്‍ 2 പേരെ ഉള്ളൂ. മൂന്നാമനു പകരം ഒരു സൈക്കിള്‍ ആണു. എന്നെ അവര്‍ വഴിയില്‍ തടഞ്ഞു ഞാന്‍ അവിടെ എന്തുചെയ്യുന്നെന്നും ആ സ്ഥലത്തു എന്തിനു പോയി എന്നും അവര്‍ ചോദിച്ചു. ഞാന്‍ എന്റെ നിരപരാധിത്വം വിശദീകരിച്ചു. സ്ഥലം ച്ചിരി കലിപ്പാണെന്നും അവിടെ അങ്ങനെ ആരും വരാറില്ല എന്നും പറഞ്ഞു അവര്‍ പോയി.

എതാണ്ടു ഒരു 5-10 മിനിറ്റ്‌ ആയിക്കാണും , വീട്ടിനുള്ളില്‍ നിന്നും വെളിയിലേക്കു നോക്കിയപ്പോള്‍ ഒരു വന്‍ ജനാവലി. ഏതെങ്കിലും പാര്‍ട്ടി സമ്മേളനത്തിനോ മറ്റൊ പോയിട്ടുവരുന്നവരാകും. പക്ഷെ അവര്‍ അവിടെ തന്നെ നില്‍ക്കുകയാണല്ലോ. മാത്രമല്ല ഇടക്കിടെ ഇങ്ങോട്ടു നോക്കി എന്തൊക്കെയൊ പറയുന്നുമുണ്ട്‌. എവിടെനിന്നോ വന്ന ധൈര്യവും സംഭരിച്ചു ഞാന്‍ പുറത്തേക്കു ചെന്നു. മമ്മൂട്ടിയെക്കണ്ടു ആരാധകര്‍ പൊതിയുന്ന പോലെ ജനക്കൂട്ടം എന്റെ നേരെ വന്നു. പക്ഷെ ആരുടെ കയിലും ഓട്ടോഗ്രാഫ് ഇല്ലായിരുന്നു. ചിലരുടെ കൈപ്പത്തി ചുരുട്ടിയിരുന്നു. മറ്റു ചിലര്‍ കൈ പുറകില്‍ ഒളിപ്പിച്ചിരുന്നു. പക്ഷെ ആരും എന്നോടൊന്നും ചോദിച്ചില്ല. അവരുടെ കൂടെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. കൂടിവന്നാല്‍ ഒരു 8-ആം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം. കറുത്തു മെലിഞ്ഞു നന്നായി ഭക്ഷണം പോലും കഴിക്കാന്‍ വകയില്ലാത്ത എതോ ഒരു വീട്ടിലെ കുട്ടി. അവര്‍ ആ കുട്ടിയോടു ചോദിച്ചു. "മോളേ ഇതാണൊ ആള്‌?". കുട്ടി എന്നെ ഒന്നു രണ്ടു പ്രാവശ്യം സംശയദ്രുഷ്ട്യാ നോക്കി മൊഴിഞ്ഞു. "അല്ല". ജനക്കൂട്ടം പതുക്കെ നിരാശരായി മടങ്ങുവാന്‍ തുടങ്ങി. അതിലൊരാളൊടു വീണ്ടുകിട്ടിയ ധൈര്യത്തില്‍ ചോദിച്ചു. എന്താണു പ്രശ്നം?
അവിടെ ഒരു മോഷണം നടന്നുവെന്നും അവര്‍ മോഷ്ടാവിനെ തപ്പി ഇറങ്ങിയതാണെന്നും അയാള്‍ പറഞ്ഞു.

എന്നാലും പിന്നെയും എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി തോന്നി, പരിസരം ഒന്നുകൂടെ നോക്കിയപ്പോള്‍ അതിലൊരാള്‍ ഞങ്ങളുടെ അയല്‍ക്കാരനോടു സംസാരിക്കുന്നതു കണ്ടു. ആ നല്ലവനായ അയല്‍ക്കാരന്‍ എന്നോടു കാര്യം പറഞ്ഞു. ആ പെണ്‍കുട്ടി എന്നും സ്കൂളില്‍ പോകുന്ന വഴി ആരോ കമന്റ് അടിക്കാറുണ്ടത്രേ. ആ ദ്രോഹി അന്നു വൈകുന്നേരം ഞാന്‍ അവിടെ എത്തിയ സമയത്തു അവിടെ ചെല്ലാമെന്നു പറഞ്ഞിരുന്നു ആ കുട്ടിയോട്‌. അതും ഒരു ചുമന്ന ഷര്‍ട്ട് ഇട്ടു. ഞാന്‍ അന്നു ഇട്ടിരുന്നതും ഒരു ചുമന്ന ഷര്‍ട്ട് ആയിരുന്നു. അങ്ങേര്‍ക്കും കുറച്ചു താടി ഉണ്ടായിരുന്നു. എനിക്കും....

ഭാഗ്യം. ആ കുട്ടി ആളെ നന്നായി കണ്ടിട്ടില്ലായിരുന്നെങ്കില്‍, ഇതു തന്നെ ആണെന്നു തൊന്നുന്നു എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍, FIFA വേള്‍ഡ് കപ്പ് സ്റ്റേഡിയം-ത്തില്‍ എത്തപ്പെട്ട ഒരു ഫുട്ബാള്‍ -ന്റെ അവസ്ഥ ആയേനെ എനിക്ക്‌. അതോര്‍ത്തപ്പോള്‍ ഉള്ളംകാലില്‍ നിന്നും ഒരു ഉള്‍പ്പുളകം പുറപ്പെട്ടു മസ്തിഷ്ക്കത്തില്‍ എവിടെയോ അവസാനിച്ചു.

എന്നാലും സഹതാപം അര്‍ഹിക്കുന്ന ആ കുട്ടിയെപ്പോലും വെറുതെ വിടാത്ത ആ കശ്മലന്റെ സര്‍ഗബോധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ചിരിക്കണോ കരയണോ എന്നോര്‍ത്ത്‌ ഞാന്‍ വിഷമവൃത്തത്തിലായി. കാലമേറെക്കഴിഞ്ഞെങ്കിലും ആ വൃത്തം ചുരുങ്ങി ചതുരമായും ചതുരം ഒരു ബിന്ദുവായും മാറിയെങ്കിലും , ഇപ്പോഴും മൂക്കിനു താഴെ വന്നു തിരിച്ചുപോയ ആ അടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്‌.. ആ അതു തന്നെ......

Sunday, February 03, 2008

ബൂലോക വൈറസ്

ബൂലോക വൈറസ്
============
രാവിലെ ഒരു കട്ടന്‍ ചായയുമായി ബ്ലോഗിന്റെ താളുകള്‍ മറിക്കാന്‍ തുടങ്ങിയതാണ്. ഈയിടെയായി സമയക്കുറവു മൂലം എന്നിലെ വായനക്കാരന്‍ സജീവമല്ല. ഇന്നെന്തായാലും കുറെ വായിച്ചിട്ട് തന്നെ കാര്യം. സ്ഥിരം വായനക്കാരനായ ഒരു സുഹൃത്ത് അയച്ചു തന്ന ഗൂഗിള്‍ റീഡര്‍ ലിസ്റ്റ്‌-ല്‍ നിന്നും ലിന്കുകളില്‍ നിന്നും തുടങ്ങി. എന്ത് പറയാന്‍. ഒരു ബ്ലോഗില്‍ തുടങ്ങി, അതിന്റെ കമന്‍റ്-ലെ ലിങ്കുകളില്‍ തൂങ്ങിയാടി അടുത്ത ബ്ലോഗ്-ല്‍ ചാടി വായന തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലായിടത്തും വിഷയം അത് തന്നെ. വായിച്ചു ഹരം കയറി വരുന്നു. കട്ടന്‍ ചായ ഒന്നു, രണ്ട്, മൂന്നു. ......................

മണിക്കൂറുകള്‍ മൂന്നു പോയതറിഞ്ഞില്ല. എല്ലായിടത്തും കമന്റ് വര്‍ഷങ്ങള്‍ , ബ്ലോഗ് വായിക്കുന്നതിന്റെ മൂന്നിരട്ടി സമയം കമന്‍റ് വായിയ്ക്കാന്‍. ഇടയ്ക്ക് പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു ലിങ്ക് കണ്ടു. രോഷാകുലനായി ഞാനും കയറി ഇട്ടു പ്രതിഷേധം.

എല്ലാം കഴിഞ്ഞപ്പോഴാണ് ഞാനീ കണ്ടുപിടിത്തം നടത്തിയത്. ഇതൊരു വൈറസ് ആണ്. കാമ്പുള്ളതെന്തെങ്കിലും വായിക്കാം എന്ന് കരുതി കയറിയ എന്നെ അത് ബാധിച്ചു. ഇപ്പോള്‍ ബൂലോകരെ മൊത്തം അത് ബാധിച്ചിരിക്കുന്നു. ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് അത് പടര്‍ന്നു കൊണ്ടിരിക്കുന്നു. ബ്ലോഗ്ഗെര്‍മാര്‍ പേന (മൌസ്?) മടക്കി വച്ചു വാളെടുക്കുന്നു. കഥ എഴുതുന്നുവര്‍ തെറി എഴുതുന്നു. കാര്‍ട്ടൂണ്‍് വരക്കുന്നവര്‍ വൈറസിന്ടെ പടം വരയ്ക്കുന്നു.
എനിക്കോര്‍മ്മ വരുന്നു. എന്റെ ബ്ലോഗിലെ ഒരു കമന്‍റ് ആയിട്ടാണ് ഈ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്‌. (എന്റെ മാത്രം അല്ല ഞാന്‍ വായിച്ച എല്ലാ ബ്ലോഗുകളിലും അതിനെ കണ്ടു.) അതിനെ പിന്തുടര്‍ന്ന് പോയ ഞാന്‍ പലപ്പോഴും സമയം മെനക്കെടുത്തി എന്തൊക്കെയോ വായിച്ചു. ഒന്നും മനസ്സിലായില്ല. ആദ്യമൊക്കെ വിചാരിച്ചു എന്റെ എളിയ ബുദ്ധിക്കു മനസ്സിലാവാത്തത് ആയിരിക്കും. പിന്നെ ബ്ലോഗര്‍മാര്‍ ഒന്നടങ്കം ഇതൊക്കെ തന്നെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സമാധാനിച്ചു. വായന നിര്‍ത്തി. പിന്നെ വിവാദങ്ങള്‍ മാത്രം വായിയ്ക്കാന്‍ തുടങ്ങി. അവിടെയും ഇതു പടരുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത കമന്റുകളായി. ബ്ലോഗുകളായി. ഇപ്പോള്‍ ബൂലോകം മൊത്തം അത് പടര്‍ന്നിരിക്കുന്നു. വൈറസ്സിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇതാ
name : MKH
symptom: when a blog is affected with this, it will fill its own details in the blog and the comments section. when a blogger is affected with this he will read only about this virus and write only about this virus.
how to identify the virus : It is easy to identify the virus because it has a real name and signature unlike other bloggers. if your blog or somebody else's blog mentions this name it is affected by this virus.
threats : It destroys writing skills and reading habits from your hard disk and deletes the links to other blogs which does not mention about this virus.
remedy: Anti-virus blogs. Post and read as many blogs as possible which does not take the name of this virus and save ബൂലോകം.

Wednesday, October 17, 2007

ഒരു കുട്ടിക്കഥ: ഒരു ചാനല്‍ SMS-ഉം സാദാ SMS-ഉം കണ്ടുമുട്ടിയപ്പോള്‍

മഴക്കോളുള്ള ഒരു രാത്രിയില്‍ കുണ്ടും കുഴിയുമില്ലാത്ത ഒരു ആകാശവീഥിയില്‍ വച്ച്‌ അവര്‍ കണ്ടുമുട്ടി. പ്രണയഭാരം തുളുമ്പുന്ന ഒരു ചാക്കുകെട്ടുമായി പ്രണയിനിയുടെ സവിധത്തിലേക്കു പോവുകയായിരുന്നു സാദാ SMS. അപ്പ്പോഴതാ വരുന്നു കെട്ടിലും മട്ടിലും തന്നേക്കാള്‍ 3 ഇരട്ടി തിളക്കമുള്ള ഒരു SMS.
ആരാ? എവിടുന്നാ? ജിജ്ഞാസ അടക്കാനാവാതെ SMS ചോദിച്ചു.
"ഞാന്‍ ചാനല്‍ SMS. ജനപ്രീതിനേടിയ ഒരു ചാനലിലേക്കു പോകുന്നു".
എന്താ ചാക്കിനുള്ളില്‍?

അതോ മ്മടെ മറ്റേക്കുട്ടീടെ പേരും പിന്നെ ഇടയില്‍ കുറച്ചു സ്പേസും അങ്ങനെ എന്തൊക്കെയൊ.

ഏതു മറ്റേക്കുട്ടി ?

ശ്ശൊ അതേ ആ പാട്ടുപാടുന്നതേ, കാണാനും കൊള്ളാം . ഭാവിയിലെ സിനിമാതാരമാന്നാ എല്ലാരും പറയണെ. നല്ല തങ്കം പോലത്തെ സ്വഭാവോം. TV ഒന്നും കാണാറില്ലല്ലേ.

ഓഹ്‌ എനിക്കെവിടെ സമയം. 2 അനുരാഗബദ്ധരുടെ ഇടയില്‍ പെട്ടുപോയില്ലേ?. ഇവിടന്നങ്ങു ചെല്ലേണ്ട താമസം ലവളെന്നെ ഇങ്ങോടയക്കും. തിരിച്ചുചെല്ലുമ്പം അവനെന്നെ അങ്ങോടയക്കും. യാത്ര തന്നെ യാത്ര.

അതിരിക്കട്ടെ വരവു കണ്ടിട്ടേതോ രാജകൊട്ടാരത്തീന്നു ?

ഒഹ്‌.. ഈ വേഷം കണ്ടിട്ടാണോ? ഇതൊക്കെ വെറുതേ. വരുന്നതൊരു അത്താഴപ്പഷ്ണിക്കാരന്റെ വീട്ടീന്ന്‌. അരി വാങ്ങാന്‍ വച്ചിരുന്ന കാശ്‌ എടുത്ത്‌ തന്ന് എന്നെ പറഞ്ഞ്‌ വിട്ടതാ. കഴിഞ്ഞ ആഴ്ച ആ കൊച്ച്‌ വന്ന് കരഞ്ഞ്‌ പറഞ്ഞതല്ലേ. ഞാന്‍ മാത്രമല്ല എന്നെപ്പോലെ ഇനീം വരുന്നുണ്ട്‌ ചിലര്‍ അവിടെ നിന്നും. ഒന്നു കൊണ്ട്‌ എന്താവാനാ ?

അപ്പൊ താനും പുറകേ വരുന്നവരുമാണ്‌ ആ കൊച്ച്‌ അടുത്ത round -ലെക്കു പോകണൊ എന്നു തീരുമാനിക്കുന്നത്‌ അല്ലയോ ? ടിവി കാണാറില്ലെങ്കിലും ഞാനും കേട്ടു ചിലത്‌.

എന്നൊക്കെയാ പാവം അവറ്റുങ്ങള്‍ വിചാരിക്കുന്നത്‌. പക്ഷെ അടുത്ത round ഒക്കെ എപ്പൊഴേ record ചെയ്തു കഴിഞ്ഞു. ഞങ്ങളൊക്കെ വെറുതെ.. അവരുടെ കീശ നിറക്കാന്‍.....

അപ്പോള്‍ അതു വഴി കടന്നുപോയ ചില വൃത്തികെട്ട SMS -കള്‍ ഇവരുടെ സംഭാഷണങ്ങള്‍ എത്തിനോക്കിയെങ്കിലും മഴക്കോളുള്ളതുകൊണ്ടും പട്ടിപിടിത്തക്കാര്‍ ഇറങ്ങിയിട്ടുള്ളതുകൊണ്ടും ലക്ഷ്യസ്ഥനത്തേക്ക്‌ കൂടുതല്‍ വേഗത്തില്‍ നടന്നു പോയി.

ചാനല്‍ SMS തുടര്‍ന്നു... ഞങ്ങളെ നോക്കിയിരിക്കുകയാ അവര്‍ കടിച്ചു കീറാന്‍.. ചെല്ലട്ടെ..പകുതി അവര്‍ക്കും ബാക്കി മറ്റവന്മാര്‍ക്കും. ആര്‍ക്കും പ്രയോജനമില്ലാതെ വെറും പാഴ്‌ SMS-കളായി ഞങ്ങളും.

അത്താഴപ്പട്ടിണിക്കാരന്റെ ദുഖവും സ്വന്തം അസ്തിത്വ ദുഖവും പേറി ആ ചാനല്‍ SMS വീണ്ടും യാത്രതുടര്‍ന്നു

Friday, September 14, 2007

ഒരേ കടല്‍ - ഒരാസ്വാദനം

പ്രക്ഷുബ്ധമാകുന്ന മനസ്സുകള്‍ തിരയൊടുങ്ങാത്ത കടല്‍ പോലെയാണെന്നു ശ്യാമപ്രസാദിന്റെ ഈ സിനിമ നമ്മളോടു വിളിച്ചു പറയുന്നു. അതു തകര്‍ക്കുന്നതു ശാന്തമായ അനേകം തീരങ്ങളെയാണ്‌. ഒറ്റ നോട്ടത്തില്‍ ഒരവിഹിതബന്ധത്തിന്റെ കഥ പറയുന്ന ഈ സിനിമ പക്ഷെ ആസ്വാദകമനസ്സുകളില്‍ അനിര്‍വചനീയമായ എന്തൊക്കെയൊ വികാരങ്ങളും വിചാരങ്ങളും കോറിയിടുന്നുണ്ട്‌. തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഈ സിനിമ എവിടെയൊ നമ്മെ പിന്തുടരുന്നുണ്ട്‌. അതുകൊണ്ട്‌ മുഖ്യധാരാ സിനിമകളില്‍ പെടുന്നില്ലെങ്കിലും തീര്‍ച്ചയായും മനസ്സില്‍ തട്ടിയ നല്ലൊരു സിനിമ തന്നെയാണു ഒരേ കടല്‍.
മാറുന്ന സമൂഹത്തിലെ ഒരവിഹിതത്തിനുമപ്പുറം തൊഴിലില്ലായ്മയും ദാരിദ്യ്‌രവും മാനസികസംഘര്‍ഷങ്ങളും മറ്റു പലതും ഈ സിനിമ വിഷയമാക്കുന്നുണ്ട്‌. pshychology മുതല്‍ economy വരെ, emotions മുതല്‍ relations വരെ പലതും ഈ ചിത്രം കൈകാര്യം ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ ആദ്യത്തേതിന്റെ പരിണിതഫലമാണു രണ്ടാമത്തേത്‌. അതായത്‌ ജീര്‍ണ്ണമായ ഒരു സമൂഹമനസ്സിന്റെയും ഭരണവ്യവസ്ഥയുടെയും പ്രതിഫലനമാണ്‌ ദാരിദ്ര്യരേഖയ്ക്കു താഴെ തലകുത്തനെ വളരുന്ന നമ്മുടെ economy എന്നും വികാരങ്ങളാണ്‌ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വൈകാരികമായ അടിത്തറയില്ലാത്തവ ശാശ്വതമല്ലെന്നും കൂടി ഈ ചിത്രം നമുക്കു കാണിച്ചു തരുന്നു. ഒരിക്കലും ഇതൊരു slow moving picture അല്ല. വളരെ പതുക്കെ മറയുകയും തെളിയുകയും ചെയ്യുന്ന shot-കള്‍ക്കിടയിലുള്ള സുന്ദരമായ കുറെ നിമിഷങ്ങളുടെ നിശബ്ദത ഒഴിച്ചാല്‍ ഈ സിനിമയില്‍ നിശബ്ദത ഇല്ല. shot-കള്‍ക്കിടയിലുള്ള സുന്ദരമായ ഈ നിശബ്ദത വരുന്ന scene -ല്‍ എന്താണെന്നു അറിയാനുള്ള ഒരു താല്‍പര്യം വളര്‍ത്തുന്നു.
മമ്മൂട്ടിയുടെ നാഥനും മീര ജാസ്മിന്റെ ദീപ്തിയും അഭിനയസാധ്യതയുടെ അനന്തമായ മാനങ്ങള്‍ തേടുന്നു. ആരാണു കൂടുതല്‍ മികവുപുലര്‍ത്തിയതെന്നു സന്ദേഹമുണ്ടാകുന്ന വിധം രണ്ടുപേരും മത്സരിച്ചഭിനയിച്ചിരിക്കുന്നു. സഹനടീനടന്മാരായ നരേന്‍, രമ്യ കൃഷ്ണന്‍ എന്നിവരും തങ്ങളുടെ റോള്‍ വളരെ പക്വമായ അഭിനയത്തിലൂടെ മികച്ചതാക്കി. മീരയുടെ മകളായി അഭിനയിച്ച കൊച്ചുകുട്ടി പോലും അസാധ്യമായ ഭാവപ്രകടനങ്ങളിലൂടെ അതിശയിപ്പിയ്ക്കുന്നു.
മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞു പോകുന്ന സംഭാഷണങ്ങളും ഈ ചിത്രത്തിലുടനീളം നിറയുന്നു. "എന്റെ 17-ആം വയസ്സില്‍ ഭക്ഷണം കിട്ടാതെ മരിച്ചുപോയ എന്റെ കുട്ടിയാണ്‌ ഇന്നത്തെ എന്നെ പ്രസവിച്ചത്‌" എന്നു രമ്യ കൃഷ്ണന്‍ (ബെല്ല) പറയുന്നിടത്ത്‌ സുരേഷ്‌ ഗോപിയുടെ സിനിമകളിലെ കുറെ dialogue-കള്‍ ചേര്‍ത്തുവച്ചാലുണ്ടാകുന്ന ഒരു പ്രകമ്പനമാണു മനസ്സില്‍ അതുണ്ടാക്കുന്നത്‌. ഭ്രാന്തമായ ഒരു കടിയുടെ ഫലമായി നാഥന്റെ നെഞ്ചിലുണ്ടാകുന്ന മുറിവ്‌, "വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുണങ്ങാതെ കിടക്കുന്നു" എന്നു പറയുമ്പോള്‍ ഏതൊരു സ്ത്രീപക്ഷസംഘടനക്കും നല്‍കാന്‍ കഴിയാത്ത ഒരു സന്ദേശമാണ്‌ ദീപ്തി ഉണ്ടാക്കിയ മുറിവിന്റെ ഫലമായി നാഥന്റെ മനസ്സു പുറത്തുവിടുന്നത്‌. അഥവാ ആഴത്തിലുള്ള ഒരു മുറിവേല്‍ക്കുന്നതുവരെ തന്റെ മനസ്സും താന്‍ ചെയ്ത പാപങ്ങളും അയാള്‍ തിരിച്ചറിയാതെ പോകുന്നു. ആലോചിയ്ക്കുന്തോറും പുതിയ അര്‍ത്ഥ തലങ്ങളിലേക്കു പടര്‍ന്നു കയറി പോകുന്നു ഈ സിനിമ.
ചിത്രവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഏതാനും നല്ല ഗാനങ്ങളാണ്‌ ഇതിലെ മറ്റൊരു സവിശേഷത. ഗിരീഷ്‌ പുത്തഞ്ചേരി എഴുതി ഒരേ രാഗത്തില്‍ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങള്‍ ഏറെ ഹ്രുദയസ്പര്‍ശിയായി. വിനീത്‌ ശ്രീനിവാസന്‍ പാടിയ "നഗരം നഗരം" എന്നു തുടങ്ങുന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണവൈവിധ്യം കൊണ്ടും മേന്മ പുലര്‍ത്തി. ഇടയിലെ മമ്മൂട്ടിയുടെ monologue "തിരകള്‍ക്കും തീരങ്ങള്‍ക്കുമിടയിലെ.... എന്റെ ഞാനെന്ന ഭാവം..." , ശബ്ദഗാംഭീര്യം കൊണ്ടു അമിതാഭ്‌ ബച്ചനെ അനുസ്മരിപ്പിച്ചു.
തുടക്കം മുതല്‍ ഒടുക്കം വരെ outdoor scene- കള്‍ കാര്യമായി ഇല്ലാതിരുന്നിട്ടും ഷോട്ടുകളിലെ വൈവിധ്യവും പുതുമയും നിലനിര്‍ത്താന്‍ ശ്യാമപ്രസാദിനും അഴകപ്പന്റെ ക്യാമറയ്ക്കും കഴിഞ്ഞിട്ടുണ്ട്‌. Close up shot- കളില്‍ നിറഞ്ഞു നില്‍ക്കുന്ന മീരയും മമ്മൂട്ടിയും പകര്‍ന്നു തരുന്ന ഭാവങ്ങള്‍ മറ്റേതൊരു അഭിനേതാവിനും അസൂയ ഉളവാക്കാന്‍ പോന്നവയാണ്‌. വെളിച്ചത്തിന്റേയും നിഴലിന്റെയും അനന്യമായ ഒരു സമന്വയവും ഈ ചിത്രത്തിലുടനീളം കാണാം.
മൂലകഥ ബംഗാളിനോവലില്‍ നിന്ന് എടുത്തിട്ടുള്ളതാണെങ്കിലും പാത്രസ്രുഷ്ടിയില്‍ അസാമാന്യപാടവവും സൂക്ഷ്മതയും പുലര്‍ത്തിയിരിക്കുന്നു ശ്യാമപ്രസാദ്‌. അടിക്കടി ബന്ധങ്ങളെയും വികാരങ്ങളെയും നിഷേധിക്കുമ്പോഴും നാഥന്‍ ഒരു തികഞ്ഞ materialist അല്ലെന്നും അറുത്തു മാറ്റാനാവാത്ത നന്മയുടെ വേരുകള്‍ അയാളില്‍ ബാക്കി നില്‍ക്കുന്നുവെന്നും പല സംഭവങ്ങളും ആദ്യം മുതലേ വ്യക്തമാക്കുന്നുണ്ട്‌. മീരയുടെ കഥാപാത്രമാവട്ടെ അമ്മയായും കാമുകിയായും ഭ്രാന്തിയായും കുടുംബിനിയായും നിറഞ്ഞുനില്‍ക്കുമ്പോഴും മുഴുവനായും മനസ്സിലാക്കാവാനാവാത്ത സ്ത്രീമനസ്സിന്റെ പ്രതീകമായി വര്‍ത്തിക്കുന്നു. ഭ്രാന്തിന്റെ വക്കിലേെയ്ക്കു തിരിച്ചുപോകുന്ന പ്രക്ഷുബ്ധമായ മനസ്സിനെ ഒരു നിമിഷം കൊണ്ടു ശാന്തമാക്കാന്‍ മീര ശ്രമിക്കുന്നുണ്ടെങ്കിലും തിരയൊഴിയാത്ത മറ്റൊരു കടലില്‍ അലിഞ്ഞുചേരുകയാണു അവള്‍ ചെയ്യുന്നത്‌. "ഒരേ കടല്‍"-ന്റെ തിരകളാണു രണ്ടുപേരിലും ആര്‍ത്തിരമ്പുന്നത്‌.
അവസാനത്തെ shot -ലെ മുകളിലേക്കു പടവുകള്‍ കയറിപ്പോകുന്ന പെണ്‍കുട്ടിയില്‍ ഈ സിനിമ അവസാനിക്കുകയല്ല. അവള്‍ക്കുമുന്നില്‍ ഇനിയും പടവുകള്‍ ബാക്കിയാണ്‌. സ്വന്തം അച്ഛനില്‍ മുഴുവനായും അവള്‍ എത്തിച്ചേരുന്നില്ല. അനുസ്യൂതം ഒഴുകുന്ന പുഴകളും പൂര്‍ണ്ണമായും ഒരിക്കലും കടലില്‍ അലിഞ്ഞുചേരുന്നില്ല. ഈ ചിത്രം തീയേറ്റര്‍ വിട്ടിറങ്ങുന്ന നമ്മുടെ മനസ്സിലും അവസാനിക്കുന്നില്ല. കാലികവും സാമൂഹികവും മാനസികവുമായ ഒട്ടേറെ സമസ്യകള്‍ അതു ബാക്കിനിര്‍ത്തുന്നു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി. അവിടെയാണ്‌ മഹത്തായ ഒരു ചിത്രത്തിന്റെ വിജയവും.

Monday, December 25, 2006

മുല്ല്ലപ്പെരിയാറും എന്റെ കിണറും.

അയല്‍ക്കാരന്റെ വീട്ടിലെ കിണറ്റില്‍ പൂച്ച വീണു ചത്തു. എന്റെ കിണറ്റിലെ വെള്ളം എടുത്തോട്ടേ എന്നു ചോദിക്കുന്നു. എന്നിലെ അവകാശബോധം ഉണര്‍ന്നു. എന്റെ കിണര്‍, എന്റെ വെള്ളം. അവന്റെ കിണര്‍, അവന്റെ വെള്ളം, അവന്റെ പൂച്ച. ഞനെന്തിനു കൊടുക്കണം?. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാല്‍ അവന്റെ വെള്ളവും എന്റെ വെള്ളവും ഒന്നാകുമെന്നു ഞാനോലിച്ചതേയില്ല.

Sunday, November 05, 2006

അനിശ്ചിതത്വം.

[ ഓരോ നിമിഷവും നമ്മെ പിന്തുടരുന്ന അനിശ്ചിതത്വം ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്നു. ഈ അനിശ്ചിതത്വമാണെന്നു തോന്നുന്നു ഒരു തരത്തില്‍ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കുന്നതും മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ ജീവിതത്തിന്റെ എറ്റവും വലിയ ശാപവും.... ]

അനിശ്ചിതത്വം.
================

നീളുമീപ്പൊക്കിള്‍ക്കൊടിത്തുമ്പിലായെന്‍
ജീവിതം കാത്തുനില്‍ക്കുന്നൂ നിരാക്രുതം
ഏതുനേരമെന്നറിവീെലയെങ്കിലും
വീണുപോയേക്കാം വെളിച്ചത്തിലേക്കു ഞാന്‍

പ്രാണബന്ധത്തിന്റെയാശ്രയത്വത്തിലായ്‌
പാതിമയങ്ങിക്കിടക്കുന്ന നേരത്തു
പാഞ്ഞുവന്നേക്കാം വെളിച്ചപ്പിണരുകള്‍
പാതകള്‍ കീറിപ്പുറത്തെടുത്തീടുവാന്‍

ആദ്യമീച്ചോദ്യമുടക്കീയകക്കാമ്പി-
ലാരുടെയാണെന്റെയാദിത്തുടിപ്പുകള്‍
ആദ്യമായ്‌ കാണും മുഖങ്ങളെന്‍ മാതാവു-
മാരൊക്കെയാണെന്ന ചിന്തയുദിക്കവേ

ഏതു ദേശത്തിലാവാം ജനിക്കുന്നതേ-
തേതവസ്ഥകള്‍ കാത്തിരിപ്പുണ്ടെന്നതും
ഏതുകാലത്തിലേതു നക്ഷത്രത്തില-
വതരിച്ചീടുവാനാണെന്‍ തലക്കുറി

പാതവക്കിലെപ്പാഴ്മരച്ചോട്ടിലോ ദ്വാ-
പരത്രേതായുഗങ്ങള്‍ക്കുമപ്പുറത്തോ
ആതുരാലയതിലെച്ചൂടിന്‍ പുതപ്പിലോ
ചാതുര്‍വര്‍ണ്യത്തിന്റെ വേലിത്തലപ്പിലോ

ചുറ്റും ചിതറുന്ന ചോരത്തരിപ്പില-
ഹങ്കാരമുത്തരം തേടുന്ന യുദ്ധവും
പട്ടിണിപ്പാവങ്ങളൊന്നുമറിയാതെ
ചത്തൊടുങ്ങീടുന്ന രാജ്യത്തിലൊന്നിലോ

അല്ലെങ്കിലേതോ വരേണ്യവര്‍ഗ്ഗത്തിന്റെ-
യല്ലലില്ലാത്തതാം പൂങ്കാവനത്തിലോ
തെല്ലൊന്നറച്ചു ഞാനെവിടെയാനെങ്കിലും
വല്ലാത്ത ജീവിതപ്പാതയില്‍ വീഴുവാന്‍

എത്തീയവസാനമനിശ്ചിതത്വത്തിന്‍
കത്തുന്ന മൂടിനീക്കിപ്പുറത്തെത്തി ഞാന്‍.
ആര്‍ത്തുവിളിക്കുന്നതാരൊക്കെയാണിവര്‍.
നേര്‍ത്തവെളിച്ചത്തിലാദ്യമറിഞ്ഞു ഞാന്‍.

ഗര്‍ഭപാത്രത്തിലല്ലാ പിറന്നു ഞാനേ-
തോ ഭിഷഗ്വരവിജ്ഞാനശേഷി തന്‍
സൃഷിപാത്രത്തിലെ ക്രുത്രിമച്ചൂടതില്‍
പൊട്ടിമുളച്ചതാമാദ്യത്തെ ജീവി താന്‍.

Thursday, August 17, 2006

ഉഭയ കക്ഷി കരാര്‍

ഭോഷന്‍ നമ്പൂതിരി: ഹും എന്താ ചിങ്ങാ പറഞ്ഞോളൂ.

ചിങ്ങന്‍ : അടിയന്‍, അടിയന്റെ കുടീല്‍ ഇച്ചിരി നെല്ലു പുഴുങ്ങുണ്‌ണ്ടേയ്‌. മ്പ്രാന്‌ എപ്പൊ വെണേലും വരുവ്വെ നൊക്കുവ്വെ ഒക്കെ ആകാം. ന്താ വേണ്ടേന്നു വച്ചാ എടുക്കുവ്വേം ചെയ്യാം.

ഭോഷന്‍ നമ്പൂതിരി: മിടുക്കന്‍, ഇനി എപ്പൊ പുഴുങ്ങണം എങ്ങനെ പുഴുങ്ങണം എന്നൊക്കെ നോം പറയാം. ചിങ്ങന്റെ വ്യവസ്ഥകള്‍ ന്തൊക്കെയാ പറഞ്ഞോളൂ.

ചിങ്ങന്‍ : ഒന്നും വേണ്ടെമ്പ്രാ. എടക്കിടക്കു ഇങ്ങോടൊക്കെ വരാനും ബ്‌ടൊക്കെ കറങ്ങാനും പറ്റനുണ്ടല്ലൊ. അതു മതി. പിന്നെ കോലോത്തൂന്ന് മ്മിണി വല്യ ഒരൂണും തരായി. അടിയങ്ങക്കതു മതി.